Sunday, February 28, 2021

യാത്ര തുടരുന്നു - short story

"അന്ന് വൈകുന്നേരം ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അയാളെ അവിടെ കാണുമെന്ന്. എന്തോ ഒരു ഉൾവിളി പോലെ എനിക്ക് തോന്നി. പരസ്പരം നേരിട്ട് കണ്ടിട്ടില്ലെങ്കിലും ആ മുഖം എനിക്ക് നല്ല നിശ്ചയം ആയിരുന്നു. പക്ഷേ മിണ്ടാൻ എനിക്ക് വല്ലാതെ മടി തോന്നിയിരുന്നു. ഇനി ഒരു പക്ഷേ ഞാൻ ഉദ്ദേശിച്ചയാൾ അല്ലെങ്കിൽ, എല്ലാം മറ്റൊരു അർത്ഥമായി മാറും." ഇങ്ങനെ ഒരുപാട് ചിന്തകളിലായിരുന്നു അയാൾ അവിടെ ഇരുന്നത്. ചുറ്റും വല്ലാത്ത തിരക്ക്. പലചെറുപ്പക്കാർ അതുവഴി മുന്നിലോട്ടും പിന്നിലോട്ടും, അവർക്കു നടുവിലൂടെ നടന്നു പോയി. ചിലർ അയാൾക്ക് എതിരെ ഉള്ള സീറ്റിൽ വന്നിരുന്നു. അങ്ങനെ അഭ്യാസങ്ങൾ ഒരുപാട് നടന്നിരുന്നു. ഇതിനു എല്ലാം കാരണം അയാളുടെ എതിർവശത്തെ ഒരു പെൺകുട്ടിയായിരുന്നു. പക്ഷേ വന്നിരുന്നവരെ ഒന്നും തന്നെ നോക്കാതെ അവൾ അവളുടെ ഹെഡ്‍ഫോൺസിൽ നഷ്ട്ടപെട്ടിരുന്നു. കയ്യിലിരുന്ന ബുക്ക്‌ മാറ്റിവെച്ചത് അവളുടെ കാലുകൾ അയാളുടെ ബാഗിന്മേൽ വെച്ചപ്പോൾ ആയിരുന്നു. ആദ്യമേ അയാളുടെ ഉള്ളിൽ രോക്ഷം കൊണ്ടു. അങ്ങനെ അവളുടെ നേരെ മുഖം ഉയർത്തിയപ്പോൾ ആയിരുന്നു വളരെ പരിചിതമായ മുഖം അയാൾ ശ്രദ്ധിച്ചത്. പക്ഷേ എങ്കിലും ഉറപ്പു പറയാൻ കഴിഞ്ഞിരുന്നില്ല. അയാളെയും അവൾ ഒട്ടും തന്നെ ശ്രദ്ധിച്ചില്ല. ചുറ്റും അപരിചിതർ ആയതിനാൽ അയാൾ ഒന്നും തന്നെ മിണ്ടീല്ല. പക്ഷേ അയാളുടെ മനസ്സ് വീണ്ടും വീണ്ടും അയാളെ സംശയത്തിന്റെ മുൾമുനയിൽ നിർത്തി. അപ്പോഴായിരിന്നു അവളുടെ ഫോൺ ബെൽ അടിച്ചത്. അന്നേരം അയാളുടെ മനസ്സിൽ എവിടെ നിന്നോ ഒരു വെളിച്ചം പ്രകാശിച്ചത് പോലെ ആയിരുന്നു. അയാൾ ഉദ്ദേശിച്ച ആൾ ആണോ എന്നത് അവൾ ഫോൺ സംസാരിക്കുമ്പോൾ അറിയാമെന്നു പ്രതീക്ഷയായിരുന്നു അയാൾക്ക്‌. അവൾ ഫോൺ എടുത്തതും എതിർ വശത്തെ റെയിൽ പാളത്തിലൂടെ ഒരു തീവണ്ടി പാസ്സ് ചെയ്തു പോയ്യിരുന്നു. ഒന്നും മിണ്ടാൻ കഴിയാതെ പിന്നീട് വിളിക്കാം എന്ന് പറഞ്ഞു അയാളുടെ നേരെ വന്ന വെള്ളിച്ചം ഇരുളുകയായിരുന്നു. ആ ഒരു നിമിഷത്തെ ശപിച്ചു കൊണ്ടു തിരികെ തന്റെ ബുക്കിൽ മുഖം താഴ്ത്തി ഇരുന്നു. അപ്പോഴും അവരുടെ ചുറ്റും പല ചെറുപ്പക്കാർ ഇറങ്ങുക്കെയും കയറുകയും ചെയ്തു. അയാളുടെ അരികെയും എതിർവശത്തായും ചെറുപ്പകാർ മാറി മാറി വന്നു. അല്പം കഴിഞ്ഞ് മറ്റു ഒരു സ്റ്റേഷനിൽ നിർത്തിയപ്പോൾ താൻ ഇരുന്നതിന്നു എതിരെ ഇരിക്കാനായി ഒരു മുത്തശ്ശനും മുത്തശ്ശിയ്യും വന്നു. അവിടെ ഇരുന്ന ചെറുപ്പക്കാരനോട് അവരുടെ കൈയിൽ ഇരുന്ന ടിക്കറ്റ് കാണിച്ചതിനു ശേഷം അവർ അവിടെ ഇരുന്നു. അവർ വന്ന് ഇരുന്നത് കൊണ്ടാകണം അവിടെ പിന്നീട് ആരും വരുന്നതായി അയാൾ കണ്ടില്ല. അയാളുടെ ചിന്ത വീണ്ടും അലട്ടികൊണ്ടേയിരുന്നു. അയാൾ ഉദ്ദേശിക്കുന്നയാൾ തന്നെ ആയിരുന്നോ തന്റെ എതിർ വശത്തായി, തന്റെ ബാഗിനു മുകളിൽ കാലുകൾ വെച്ച്‌, സംഗീതത്തിന്റെ ലോകത്തിൽ മയങ്ങിയിരുന്നത്. ഒട്ടും ശാന്തമാക്കാൻ കഴിയാതെ, വായിക്കുന്ന അക്ഷരങ്ങൾ ഒന്നും മനസ്സിലാക്കാൻ കഴിയാതെ അയാൾ അവിടെ ഇരുന്നു. തീവണ്ടി മറ്റൊരു സ്റ്റേഷനിൽ എത്തിയപ്പോൾ അവൾ അവിടെ നിന്നും എഴുനേറ്റു. അപ്പോളായിരുന്നു അവളുടെ ഫോൺ വീണ്ടും ശബ്ദിച്ചത്. ഫോൺ എടുത്തതും അവൾ പതിവ് പോലെ അവളുടെ പേര് പറഞ്ഞ് സംസാരിച്ചു തുടങ്ങി. അതേ അത് അവളായിരുന്നു. അയാളുടെ സംശയം ശെരിയായിരുന്നു. പണ്ട് എങ്ങോ കണ്ടു മറന്നു പൊയ മുഖം. പരസ്പരം കണ്ടിട്ടില്ലെങ്കിലും അവരുടെ സംഭാഷണത്തിൽ ഇടയ്ക്കെപ്പഴോ വഴുതി വീണ ഒരു ചിത്രം. പിറകെ പോയില്ല, പിന്നിൽ നിന്നും വിളിച്ചതുമില്ല. തീവണ്ടി പതുക്കെ നീങ്ങി തുടങ്ങിരുന്നു. അയാളുടെ മനസ്സിൽ ആരോ പറഞ്ഞു അരുത് എന്ന്. ഓർമകളിൽ നിന്നും ഒരു താൾ കൂടി അവിടെ അടർത്തി ഇട്ടിരുന്നു മനസ്സുകൊണ്ട്, തീവണ്ടി വീണ്ടും പൂർണ ഗതിയിൽ യാത്ര തുടർന്നപ്പോൾ....


No comments:

Post a Comment